സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, 31 January 2016

ഏടുകള്‍

ചിതറിയ മഴനീര്‍ക്കണങ്ങള്‍തന്‍ ഭേരിയില്‍
അമര്‍ന്നിടുമെന്‍ അശ്രുബിന്ദുക്കളെ,
നല്‍കുക മാപ്പുനിങ്ങള്‍ തന്‍ പതനത്തിന്‍
ഹേതുവാം എന്നുടെ കര്‍മ്മത്തിനായ്...

എന്തിനെന്നറിയില്ല സ്വീകരിച്ചന്നു ഞാന്‍,
ആ പാതയിലൂടെ പഥയാത്രചെയ്കേ;
കണ്ടു ഞാന്‍ മനുഷ്യനില്‍ സ്പുരിച്ചിടും
സത്യധര്‍മ്മത്തിനാധാരമാം ഏടുകളെ.

ഒരുവേള ശിലയായ് മാറിഞാന്‍ നില്‍ക്കവേ,
അവ മൂന്നായ് പിരിഞ്ഞു എന്‍ മുന്നിലായി.
പിന്നിലായ് ആരോ മൊഴിഞ്ഞിടും വാക്കുകള്‍,
എന്നിലെ എന്നെ ഉണര്‍ത്തീടവേ;

നിറഞ്ഞിടും നേത്രത്തില്‍ പൊഴിഞ്ഞിടും കണ്ണുനീര്‍,
കഴുകി എന്‍ ഹൃത്തിനെ ശുദ്ധിയാക്കി.
ശുദ്ധമാം മനമോടെ മിഴികള്‍ തുറക്കവേ,
കണ്ടില്ല ഞാനാ ഏടുകളെ....

മനുവിന്‍റെ മക്കള്‍തന്‍ സൃഷ്ടികളായിടും
അവയിലെ തത്ത്വങ്ങള്‍ വിസ്മരിക്കേ;
നിറഞ്ഞിടുന്നെന്നിലായ് ഏകമാം ലോകവും
അതിനാധാരമാം ആ ഏക ചൈതന്യവും.

കലിയുഗത്തിലെ അമ്മ

അമ്മേ ജഗത്മാതേ പ്രകൃതീശ്വരീ,
വണങ്ങിനിന്‍ കാലടി സ്പര്‍ശിക്കവേ.
എന്‍ ചിത്തത്തിലുണര്‍ന്നിടും സമസ്യകള്‍ക്കുത്തരം,
നല്‍കി നീ എന്നെ അനുഗ്രഹിച്ചീടുകില്ലേ?

സഹനത്തിന്‍ പര്യായമായ് വാഴ്ത്തി നിന്നെ,
ശാന്ത-സൌമ്യത്തിന്‍ ഭാവമായ് കണ്ടുനിന്നെ.
എന്നിട്ടുമെന്തിനായ് ദംഷ്ട്രകള്‍ നീട്ടി നീ,
സംഹാരരൂപമായ് മാറിടുന്നു.

എന്തിനായ് ഞെരിച്ചു നീ, അന്നമൂട്ടേണ്ട കൈകളാല്‍
നിന്നുടെ തന്‍ പിഞ്ചോമനയേ...
എന്തിനായ് തച്ചുടച്ചു നിന്‍ ചോരതന്‍,
ജീവന്‍റെ ധര്‍മ്മശാസ്ത്രങ്ങളെയും...
എന്തിനായ് അണിഞ്ഞു നീ, നിണപ്പാടുകള്‍ നിന്നുടെ
പവിത്രമാം വാത്സല്യ ഹസ്തങ്ങളില്‍...
എന്തിനായ് നല്‍കിടുന്നു നീ ഹനിക്കുവാനായ്,
നിന്നുടെ കര്‍മ്മഫലത്തിന്‍ ജന്മങ്ങളെ...

അറിയില്ലെനിക്കിതിന്‍ പരമാര്‍ത്ഥമെന്തെന്ന്...

ഇത് ധര്‍മ്മമോ, ധര്‍മ്മ സംസ്ഥാപനമോ?
ഇത് സ്നേഹമോ, സ്നേഹത്തിന്‍ നൂതന രൂപമോ?

മാതാപിതാഗുരുദൈവമെന്നുള്ള തത്ത്വവും തകര്‍ന്നടിഞ്ഞീടവേ,
ഭയക്കുന്നു മക്കള്‍, അമ്മതന്‍ ചിറകിലൊതുങ്ങീടുവാന്‍.
കലികാല വൈഭവമായ് നിന്നില്‍ നിറഞ്ഞിടും,
ഈ കാളകൂടത്തിനുറവിടം കാട്ടിടു നീ....

അമ്മയെന്നുള്ളൊരു സത്യത്തിനേറ്റയീ,
കളങ്കമെങ്ങനെ തുടച്ചിടും നീ.
എന്‍ സമസ്യകള്‍ക്കുത്തരം നല്‍കിടു നീ,
എന്‍റെ ചിത്തത്തെ സ്വസ്തമാക്കിടു നീ.

നഷ്ടസൌഹൃദം

കാത്തിരിക്കുന്നു ഞാന്‍ വ്യര്‍ത്ഥമെന്നറിവോടെ,
ജീവന്‍റെ ദീര്‍ഘമാം യാത്രയിലായ്.
എത്രയോ രാത്രികള്‍ എത്രയോ പകലുകള്‍,
അസ്തമിക്കാത്തൊരെന്‍ ഓര്‍മ്മകളില്‍.
നിറയുന്നു നീ സദാ പുഞ്ചിരിയോടെയെന്‍,
അശ്രുകണങ്ങളില്‍ വേദനയായ്.
എങ്ങോ മറഞ്ഞുപോയ് ഒരുവേള നീയെന്‍,
വിധിയെ തനിച്ചാക്കി മറഞ്ഞുപോയി.
അന്നൊരു സന്ധ്യയില്‍ സൌഹൃദച്ചെണ്ടുമായ്,
എന്നുടെ മുന്നില്‍ നീ എത്തീടവേ;
അറിഞ്ഞിരുന്നില്ല ഞാന്‍ ഒരുനാള്‍ നീയെന്‍,
ആത്മാവിന്‍ അര്‍ത്ഥമായ് മാറുമെന്ന്.
ജഡമായ് കിടന്നൊരെന്‍ ബാഹ്യരൂപത്തിനായ്,
നല്‍കി നിന്‍ ആത്മാവിന്‍ അര്‍ധഭാഗം.
ജീവിച്ചു തുടങ്ങി ഞാന്‍ പിച്ചവെച്ചു,
നിന്‍ കരസ്പര്‍ശത്തിന്‍ ശക്തിയാലെ;
പഠിപ്പിച്ചു നീയെന്നെ ജീവിതപാഠങ്ങള്‍,
ഗുരുനാഥനായി നീ വിളങ്ങിനിന്നു.
ചുവടുകളിടറവേ അറിയാതെ ഇന്നെന്‍,
കരങ്ങള്‍ നിനക്കായ് തേടിടുന്നു.
ജീവിക്കുവാനായ് നിനക്കവേ എന്നും,
ഓര്‍ക്കുന്നു നിന്നെയെന്‍ ഹൃത്തിലായി.
മായ്ക്കില്ലൊരിക്കലും നിന്നുടെ ഓര്‍മ്മകള്‍,
എന്നുടെ മനസ്സിന്‍റെ കോണില്‍ നിന്നും.
കാത്തിടും എന്നുമാ പൂമരകാഴ്ചകള്‍,
എന്നുടെ സ്നേഹമാം തോപ്പിലായി.

മഴ

ഹാ കഷ്ടം ഇതെന്തു മഴയെന്ന് ശപിക്കവേ
മറ്റെവിടെയോ വേഴാമ്പല്‍ കാത്തിരുന്നു.
ഇവള്‍ നഗരത്തില്‍ വസിക്കുമാ
- കുബേരപുത്രി.

മഴവേണമവള്‍ക്ക് നിനയ്ക്കും വേളയില്‍
കാണുവാന്‍,
ജനാലക്കപ്പുറം കണ്ടു പോപ്പ്കോണ്‍ കഴിക്കുവാന്‍.
മഴവേണം എന്നാല്‍ നനയരുത്,
എന്‍റെ മുഖത്തിടും മേക്കപ്പ് മായരുത്.
മഴവേണം എന്നാല്‍ കുളിരരുത്,
എന്‍റെ ചുണ്ടില്‍ ചുക്കുകാപ്പി നനയരുത്.
മഴവേണം എന്നാല്‍ മണ്ണുനനയരുത്,
ഇനി നനഞ്ഞാലും ചെളിപുരളരുത്,
-ഇത് പതിനായിരത്തിന്‍ സാരിയാണ്.
തപിക്കുന്നു മഴകാണെ നഗരപുത്രി.

മഴയെ പ്രതീക്ഷിച്ച് കാത്തിടുന്നു,
കൊന്നകള്‍ കൊഴിയവേ കുചേലപുത്രി.
അവള്‍ ഹൃത്തിനാലെന്നും
-സമ്പന്നപുത്രി.

മഴവേണം എന്നെ നനയ്ക്കുവാനായ്,
എന്‍റെ മണ്ണിന്‍റെ ദാഹമകറ്റുവാനായ്.
മഴവേണം എന്നെ കുളിര്‍പ്പിക്കുവാനായ്,
എന്‍റെ മനവും മേനിയും തണുപ്പിക്കുവാനായ്.
മഴവേണം എന്നില്‍ ചെളിപുരട്ടുവാനായ്,
എന്‍ അമ്മതന്‍ സ്നേഹശകാരം ശ്രവിക്കുവാനായ്.
മഴവേണം എന്നാലത് മഴയാകണം,
വാര്‍മുകില്‍ കാണണം മാരിവില്ലും
മുറ്റത്ത് തവളകള്‍ കരയുവാനെത്തണം.
മഴയെ പുണരുമാ ഗ്രാമപുത്രി.

നിനക്കുമാത്രമായ്

കൊഴിഞ്ഞുപോയ് കാലവും നഷ്ടസ്വപ്നങ്ങള്‍തന്‍
വിടരാമലരുകള്‍തന്‍ വാസന്തവും.
എങ്കിലും എന്‍പ്രിയേ നിനക്കുമാത്രമായ്
കരുതിടുന്നിന്നുമെന്‍ ശിഷ്ടജീവന്‍.

എങ്ങോ മറയവേ ഒരുമാത്രകൊണ്ടു നീ,
എന്നെ മറന്നുപോയ് ക്ഷണികമാം വേളയില്‍.
 എങ്കിലും എന്‍പ്രിയേ നിനക്കുമാത്രമായ്
കാത്തിരിക്കുന്നു ഞാന്‍ അന്നുമിന്നും.

അറിയില്ലെനിക്കെന്‍ അപരാധമെന്തെന്ന്,
അറിയുന്നു ഞാനപരാധി നിനക്കെന്ന്.
എങ്കിലും എന്‍പ്രിയേ നിനക്കുമാത്രമായ്
നല്‍കിയെന്‍ ആത്മാവിന്‍ സര്‍വ്വസ്വവും.

എന്നുടെ സ്വപ്നമാം നിന്നെയെന്‍ പ്രതീക്ഷയായ്,
മാറ്റിയെന്‍ ജീവിത യാത്രചെയ്കേ.
എങ്കിലും എന്‍പ്രിയേ നിനക്കുമാത്രമായ്
നല്‍കിടുന്നിന്നെന്‍ ശിഷ്ടപ്രാണനേയും

ധര്‍മ്മയുദ്ധം

യുദ്ധത്തിന്‍ കാഹള ധ്വനികള്‍ മുഴങ്ങുന്നു
ഒരുമാത്ര നോക്കി ഞാന്‍ ഒരിക്കല്‍ മാത്രം.
നടുങ്ങി എന്‍ ഹൃദയം വിറച്ചുപോയ് അധരം,
തളരുന്നു മേനിയും മനവുമൊപ്പം.
കണ്ടുഞാന്‍ ഭൂമിയില്‍ ചോരചിന്തീടുമെന്‍
സോദരരായുള്ള മാനവരെ.
തുടങ്ങി ഈ യുദ്ധം തുടര്‍ന്നു ആ യാത്ര,
വിജയപരാജയ മിശ്രണമായ്.
കൊഴിയുന്നു വ്യക്തികള്‍ ബോസായ് സിംങായ്,
നല്‍കുന്നു ജീവന്‍ മമ ദേശത്തിനായ്.
ഉദിക്കുന്നു പക്ഷേ വിപ്ലവസൂര്യന്‍
മാനവര്‍ തന്‍ അന്തരംഗങ്ങളില്‍.
അണയാ ജ്വാലയായ് ജ്വലിക്കും പ്രകാശമായ്,
തുടരുന്നു ഇന്നും ആ കര്‍മ്മയാത്ര.
തീര്‍ന്നില്ല യുദ്ധം അത് തുടരുന്നു നിത്യം
സത്യധര്‍മ്മത്തിന്‍ രക്ഷക്കായ് തുടര്‍ന്നിടുന്നു.
മാറുന്നു രൂപവും സമരമുഖങ്ങളും
അത് കാലത്തിന്‍ കരങ്ങളില്‍ സുഭദ്രമായ്.
അന്നു മുറുകി കഴുത്തില്‍മരണക്കയര്‍,
ഇന്നു ചിന്തുന്നു രക്തം വാള്‍മുനയാല്‍.
അണിയുന്നു രക്തത്തിന്‍ കുങ്കുമശോഭയെ
വിജയത്തിന്‍ കുങ്കുമത്തിലകമായി.
നല്കുന്നു ജീവന്‍ നിര്‍ഭയമോടവര്‍,
തങ്ങള്‍തന്‍ നാടിനും ജനതയ്ക്കുമായ്.
ഇനി പിടയില്ല എന്‍മനം ഒരുമാത്രപോലും,
നല്‍കുമെന്‍ ജീവനും സര്‍വ്വസ്വവും.
ഉണര്‍ന്നു കഴിഞ്ഞു ഞാന്‍ ഒരുങ്ങിക്കഴിഞ്ഞു ഞാന്‍,
തുടരുമീ ധര്‍മ്മയുദ്ധത്തിനായി.
കുറിക്കുന്നു ഞാനെന്‍ ഹരിശ്രീ ഇവിടെ,
ചോരയില്‍ കുതിര്‍ന്നൊരെന്‍ ജന്മഭൂവില്‍.

(29-01-2013)