സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.
Showing posts with label കുട്ടികഥ. Show all posts
Showing posts with label കുട്ടികഥ. Show all posts

Sunday, 31 January 2016

യാത്ര

അലകടലിന്‍റെ അനന്തതയില്‍ മിഴികളൂന്നിനില്‍ക്കേ അയ്യാളറിഞ്ഞിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ടായിരുന്നു, ഓരോ മനുഷ്യനും ഒരു കടലാണ്. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുള്ള ഒരു കടല്‍. പക്ഷേ തീരത്തേയ്ക്ക് അലയടിച്ചെത്തിയ തിരകള്‍ക്ക് എന്നത്തേയുമത്ര ശക്തിയില്ലെന്ന് അയ്യാള്‍ തിരിച്ചറിഞ്ഞു.  ഇന്ന് ആദ്യമായാണ് ഇങ്ങനെ ഒറ്റയ്ക്ക്. തന്നെക്കാള്‍ ഇവിടെയെത്തുവാന്‍ എന്നും കുട്ടികള്‍ക്കായിരുന്നു താല്‍പര്യം. തിരകളിലേയ്ക്കോടിയിറങ്ങുന്ന അവരെ കരയിലേയ്ക്ക് കയറ്റുവാന്‍ അവള്‍ പാടുപെടുന്നത്  സുഖമുള്ളൊരുകാഴ്ചയാണ്. ഇന്നലെ രാവിലെ ഓഫീസിലേയ്ക്കെന്നു പറഞ്ഞിറങ്ങവേ താനോ , തന്നെയാത്രയാക്കവേ അവളോ ചിന്തിച്ചിരുന്നില്ല  ഇവിടെക്കൊരു യാത്രയുണ്ടാകുമെന്ന്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഹെഡ്ഓഫീസിലേക്ക് താന്‍ തന്നെ പോകണമെന്ന വിവരം മാനേജര്‍ അറിയിച്ചത്. അര്‍ജന്‍റ് മീറ്റിംങാണ്. ഒരു മണിക്കൂറിനുള്ളിലെത്തണം. പക്ഷേ അവിടേയ്ക്ക് യാത്രതിരിച്ച താനെത്തിയതോ ഈ കടല്‍കരയിലും.

                                  ആരോ തന്‍റെ പേര് വിളിക്കുന്നതുപോലെ അയ്യാള്‍ക്കുതോന്നി. അതേ, അത് അവനാണ് തന്‍റെ മകന്‍. അവന്‍ തന്നെ യാത്രയാക്കുന്നതിന് മുന്‍പ് അവസാനത്തെ ബലിച്ചോറുണ്ണുവാന്‍ വിളിക്കുകയാണ്.  തന്‍റെ ജീവനറ്റ ശരീരത്തിനടുത്ത് കണ്ണീരൊഴുക്കുന്ന അവളുടെയും കുട്ടികളുടെയും മുഖം കാണാനാകാതെയാണ് അയ്യാള്‍ ആ കടല്‍ കരയിലെത്തിയത്. പക്ഷേ ഇനിയും ഇവിടെയിരിക്കാനാകില്ല. വിളിക്കുന്നത് സ്വന്തം മകനാണ്. വിശപ്പില്ലാതിരുന്നിട്ടും ആ ബലിച്ചോറുണ്ണുവാന്‍ അയ്യാള്‍ തന്‍റെ വീട്ടിലേയ്ക്ക് നടന്നു.

അമ്പലപ്രാവ്

ശ്രീകോവിലിന്‍റെ നടയില്‍ നില്‍ക്കുമ്പോഴും അവളുടെ കണ്ണുകള്‍ ആ അമ്പലപ്രാവുകളിലായിരുന്നു. പൂജകഴിഞ്ഞ് നിലത്തിട്ട ശര്‍ക്കരയും അവലുമായിരുന്നു അവരുടെ ലക്ഷ്യം. ശര്‍ക്കരത്തുണ്ടുകള്‍ വലുതായതിനാലാകാം അത് കൊത്തിതിന്നുവാനുള്ള ശ്രമം ഉപേക്ഷിച്ച് അവര്‍ പുറത്തേയ്ക്ക് പറന്നു. പുത്തനുടുപ്പിന്‍റെ അരുകുകളില്‍ പൊടിപറ്റാതിരിക്കുവാന്‍ അതല്‍പ്പമുയര്‍ത്തി അവള്‍ പടികള്‍ തിരികെകയറവേ അവ ഗോപുരമുകളില്‍ സ്ഥാനമുറപ്പിച്ചിരുന്നു, വീണുകിട്ടുന്ന അടുത്ത അന്നത്തേയും പ്രതീക്ഷിച്ച്. വര്‍ഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ജീവിതത്തിന്‍റെ തിരക്കുള്ള മാരത്തോണ്‍ ഓടിത്തീര്‍ക്കവേ അമ്പലപ്രാവുകള്‍ ഓര്‍മ്മമാത്രമായി. ഇന്ന് തിരക്കുകള്‍ അവസാനിച്ചു, വീണ്ടും ആ ശ്രീകോവില്‍ നടയ്ക്കല്‍ നില്‍ക്കവേ അവക്കൊരുമാറ്റവും ഉണ്ടായിരുന്നില്ല മാറ്റം അവളിലായിരുന്നു ജരാനരകളായി. ഇന്ന് പുത്തനുടുപ്പില്ല... കഴിഞ്ഞുപോയ ഓണനാളില്‍ മകന്‍ അയച്ചുതന്ന സാരി മങ്ങിതുടങ്ങിയിരുന്നു. ഇന്ന് പടികള്‍ കയറവേ പൊടിപുരളുമെന്ന ചിന്തയില്ല, ഇന്ന് അവളും ഒരു അമ്പലപ്രാവാണ് കടലിനക്കരെനിന്ന് തന്‍റെ മക്കള്‍ ഇട്ടുതരുന്ന അന്നത്തിനായി കാത്തിരിക്കുന്ന അമ്പലപ്രാവ്... ഗോപുരമുകളിലിരിക്കുന്ന അവയെനോക്കി പുഞ്ചിരിച്ച് അവള്‍ നടന്നു അവളെപോലുള്ള അമ്പലപ്രാവുകള്‍ വസിക്കുന്ന ആ അമ്പലത്തിലേക്ക്.

അസൂയ

വാതില്‍ തുറന്ന് അയ്യാള്‍ ഹാളിലെത്തി. കുട്ടികളുടെ അമ്മ 24ഇഞ്ച് എല്‍.സി.ഡി ടിവിയ്ക്കു മുന്നിലാണ്. ഉഗ്രരൂപിണിയായ ഭാര്യയുടെ മുന്നില്‍ കരഞ്ഞുനില്‍ക്കുന്ന ഏതോ ഭര്‍ത്താവിന്‍റെ ദു8ഖം അവളുടെ കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ സൃഷ്ടിച്ചിരിക്കുന്നത് അയ്യാള്‍ പുഞ്ചിരിയോടെ നോക്കിനിന്നു. സ്വന്തം ഭര്‍ത്താവിന്‍റെ സാമിപ്യം പോലുമറിയാതെ സങ്കടപ്പെടുന്ന അവളോട് അയ്യാള്‍ക്ക് സഹതാപം തോന്നി. പാതിതുറന്ന വാതിലിലൂടെ പുസ്തകങ്ങള്‍ക്കിടയില്‍ അക്ഷരങ്ങളോട് മല്ലിടുന്ന മകന്‍റെ ദയനീയത അയ്യാളെ സ്വന്തം മുറിയിലേയ്ക്ക് നയിച്ചു. ഷവറിനുകീഴില്‍ വിലകൂടിയ എണ്ണതേച്ചുകുളിക്കവേ ആറുമാസം മുന്‍പ് വരെ അമ്മയുടെ കയ്യില്‍നിന്നും ഫ്രീയായികിട്ടിയിരുന്ന കാച്ചിയവെളിച്ചെണ്ണ തനിക്കുനല്‍കിയിരുന്നത് എത്രരൂപയുടെ ലാഭമായിരുന്നുവെന്ന് അയ്യാള്‍ വെറുതെ കണക്കുകൂട്ടി. അടച്ചിരുന്ന മൂടിമാറ്റി മധുരവും ചൂടുമില്ലാത്ത പാല്‍കുടിക്കവേ അയ്യാളുടെ കണ്ണുകള്‍ ചുമരില്‍ സ്ഥാനമുറപ്പിച്ച ആ ക്ലോക്കിലുടക്കി. ഇനിയും അരമണിക്കൂറാകും അവളെത്തുവാന്‍. തന്‍റെ മൊബയിലിലെ ആപ്ലിക്കേഷനില്‍ ശുഭരാത്രിനേര്‍ന്ന മുഖമില്ലാത്ത സൌഹൃദങ്ങള്‍ക്ക് സെയിംടുയൂ നല്‍കി അയ്യാള്‍ ലോഗ്ഔട്ട് ചെയ്തു. സ്വപ്നങ്ങളില്ലാത്ത ഒരു ഉറക്കത്തെ പ്രതീക്ഷിച്ച് കിടക്കയില്‍ ഒറ്റക്കാകുന്‍പോഴും അവള്‍ കരയുകയായിരുന്നു, ഏതോ മകള്‍ക്കുവേണ്ടി, ഏതോ ഭാര്യക്കുവേണ്ടി. അയ്യാള്‍ക്കെന്തുകൊണ്ടോ അവരോട് ഒരസൂയതോന്നി എന്തെന്നില്ലാത്തൊരസൂയ...

കഥയും കഥാപാത്രവും

ഞാന്‍ ജന്മമെടുത്തപ്പോള്‍ തന്നെ അയ്യാള്‍ എനിക്കായി പ്രാരാബ്ദങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഒരു ഭാണ്ഡം സമ്മാനിച്ചിരുന്നു. ജീവിതത്തിന്‍റെ വൈവിധ്യരുചികള്‍ പകര്‍ന്ന് എന്നിലെ ഭാവങ്ങളെ പലപ്പോഴായി അപഹരിച്ചു. എനിക്കായ് തെളിച്ചവഴികളിലൂടെ അനുസരണയോടെ ഞാന്‍ നടന്നു. സ്വന്തമെന്ന് പറയുവാന്‍ മുതലായത് മനുഷ്യനെന്ന മുദ്രയും അതിലെ സത്വങ്ങളും മാത്രം. ഒടുവില്‍ കര്‍മ്മങ്ങളും കര്‍മ്മ ഫലങ്ങളും ഏറ്റുവാങ്ങുമ്പോള്‍ കാണികളില്‍ നിറഞ്ഞത് അനുകമ്പയുടെയും സഹതാപത്തിന്‍റെയും ഭാവങ്ങളായിരുന്നു. ജന്മനിയോഗത്തിന്‍റെ ധര്‍മ്മശാസ്ത്രത്തെ കൂട്ടുപിടിച്ചവയില്‍ തൃപ്തനാകുവാന്‍ തുനിയവെ അയ്യാള്‍ എനിക്കായി പുതിയൊരു മേലങ്കി നല്‍കി. വിധിയുടെ വിളയാട്ടങ്ങളില്‍ അടിച്ചമര്‍ത്തലിന്‍റെ അഗ്നിയില്‍ സ്ഫുടം ചെയ്ത ഒരു മറുപിറവിയുടെ വേഷം... ആ പിറവി മനുഷ്യരക്തത്തെ തന്‍റെ വാള്‍മുനയില്‍ ചിന്തിയെടുക്കവേ അയ്യാള്‍ തൂലിക നിലത്തുവെച്ച് തന്‍റെ സൃഷ്ടി പൂര്‍ത്തീകരിച്ചു... ഒടുവില്‍ അപൂര്‍ണ്ണ ജന്മമായ്  ഞാന്‍ മാത്രം അവശേഷിക്കവേ അയ്യാള്‍ വീണ്ടും മഷിയെടുത്തു, മറ്റൊരു പാത്രസൃഷ്ടിക്കായി.... തന്‍റെ തൂലിക നിറയ്ക്കുവാന്‍...

ജീവിതലക്ഷ്യം

നീണ്ട 20 വര്‍ഷങ്ങള്‍, ഒരിക്കല്‍ പിന്നിലേയ്ക്ക് വലിച്ചെറിഞ്ഞ ആ ക്ഷണക്കത്ത് അയ്യാളുടെ മൂര്‍ദ്ധാവിലൂടെ ഒലിച്ചിറങ്ങിയ ആ ഇടവപ്പാതി മഴയില്‍ ഭൂമിയിലേയ്ക്ക് അലിഞ്ഞില്ലാതായിട്ടുണ്ടാകാം. നഷ്ടബോധത്തിന്‍റെ ഭാരവുംപേറി എവിടേയ്ക്കെന്നറിയാതെ നടന്നുതുടങ്ങിയപ്പോള്‍ ചെന്നെത്തുവാന്‍ ലക്ഷ്യസ്ഥാനങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നില്‍ നിറകണ്ണുകളോടെ തിരികെവിളിക്കുവാന്‍ അമ്മയോ തന്‍റെ കര്‍മ്മത്തെ പഴിക്കുവാന്‍ ഒരച്ഛനോ ഇല്ലാതിരുന്നതിനാലാകാം ചുവടുകള്‍ പിഴക്കുകയോ പിന്നിട്ട പാതയിലേയ്ക്ക് തിരിഞ്ഞു സഞ്ചരിക്കുകയോ ചെയ്തില്ല. അപ്പോള്‍ സ്വന്തമെന്നുപറയുവാന്‍ അവശേഷിച്ചത് അവളോടുള്ള സ്നേഹത്തില്‍ പൊതിഞ്ഞ വെറുപ്പുമാത്രമായിരുന്നു. ആരുമില്ലാത്തവനെ സ്വപ്നങ്ങള്‍കാട്ടി വിഢ്ഢിയാക്കിയ അവളോടുള്ള വെറുപ്പ്. പക്ഷേ ഈ ലോകമെന്തെന്നറിഞ്ഞപ്പോള്‍ അതും അയ്യാളില്‍ നിന്നും അകലെയായി. കണ്ടു പലനാടുകള്‍ സംസ്കാരങ്ങള്‍ ജീവിതങ്ങള്‍. പഠിച്ചു, ഒരുപാട്... അറിവിന്‍റെ ദ്വീപ് വികസിക്കുന്തോറും അത്ഭുതത്തിന്‍റെ തീരരേഖയും വികസിക്കുമെന്നപോലെ പിന്നെയുള്ള യാത്രകളും അന്വേഷണങ്ങളും ആ അത്ഭുതങ്ങള്‍ കണ്ടെത്തുവാനായിരുന്നു. പ്രപഞ്ചത്തെയറിയാന്‍... നശ്വരമായ ലക്ഷ്യങ്ങളില്‍ അലമുറയിടുകയും അട്ടഹസിക്കുകയും ചെയ്യുന്നവര്‍ അയ്യാള്‍ക്ക് മുന്നിലൂടെ ഒഴുകിയകന്നുകൊണ്ടിരുന്നു. ഒടുവില്‍ ആ പുണ്യപാവനജലത്തില്‍ മുങ്ങിനിവരവേ തിരിച്ചറിഞ്ഞു, മനുഷ്യജീവന്‍റെ ലക്ഷ്യം ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുക എന്നതുമാത്രമാണെന്ന്. അതിനുവേണ്ടിയാണ് ഈ മണ്ണില്‍ പിറവികള്‍ ഉണ്ടാകുന്നതെന്നും. ആ യാഥാര്‍ത്ഥ്യമറിയാതെ പഞ്ചേന്ദ്രിയങ്ങളാല്‍ നേടുവാനും പിടിച്ചടക്കുവാനും പായുന്നവര്‍ തന്‍റെ ജന്മനിയോഗം പോലും തിരിച്ചറിയുവാനാകാതെ പഞ്ചഭൂതങ്ങളിലേയ്ക്ക് അലിഞ്ഞില്ലാതാകുന്നു. നാശമില്ലാത്തത് ഒന്നുമാത്രം, അനശ്വരമായതും ഒന്നുമാത്രം : 'പ്രപഞ്ചം'. അതുമാത്രമാണ് ജീവന്‍റെ സത്യവും ലക്ഷ്യവും. ഒടുവില്‍ തന്‍റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് അയ്യാള്‍ ആ പ്രപഞ്ചശക്തിയിലേയ്ക്ക് ലയിച്ചു, മറ്റൊരു പിറവിക്കായി.

നിറമുള്ള വെള്ളം

ചുറ്റം തളംകെട്ടിനിന്ന നിശബ്ദത മാറുകയാണ്. വീണ്ടും കാതുകളില്‍ ശബ്ദവീചികള്‍ പ്രവേശിക്കുന്നു. കണ്ണുകള്‍ തുറക്കുവാന്‍ തോന്നുന്നില്ല. ആ മനോഹരസ്വപ്നം തന്നില്‍ നിന്നുമകലുമെന്ന് കരുതിയാകാം അവള്‍ തന്‍റെ കണ്ണുകളെ ഇറുക്കിയടച്ചു. ചെവികള്‍ കരങ്ങളാല്‍പൊത്തി ആ സ്വപ്നത്തെ അവള്‍വീണ്ടും മാടിവിളിച്ചു. അവ വീണ്ടും അവള്‍ക്കുമുന്നിലെത്തി. നിറമുള്ള വെള്ളം ആദ്യമായാണ് അവള്‍ കാണുന്നത്, എന്തൊരുസ്വാദ്... മുന്നില്‍ ബാക്കിയിരിക്കുന്ന ഭോജനവസ്തുക്കള്‍ അവളിലെ വിശപ്പിനെ അതിന്‍റെ മൂര്‍ച്ഛതയിലെത്തിക്കുകയും അവളുടെ ഹൃദയത്തെ ആഹ്ലാദത്താല്‍ നിറക്കുകയും ചെയ്തു. പക്ഷേ അവളുടെ കരങ്ങള്‍ അവയെ സ്പര്‍ശിക്കുന്നതിന് മുന്‍പ് മറ്റേതോ കരങ്ങള്‍ അവളുടെ കണ്ണുകളെ പിന്നില്‍നിന്ന് പൊത്തി. പിന്നെ കണ്ണുതുറക്കവേ അമ്മയാണ് മുന്നില്‍ ബാക്കിയായ വിശപ്പുമായ് എണീക്കവേ അവള്‍ തിടുക്കത്തിലായിരുന്നു താനിക്കുകിട്ടിയ ആ നിറമുള്ള വെള്ളത്തെപ്പറ്റി പറയുവാനുള്ള തിടുക്കത്തില്‍.  എന്നാല്‍ വിശപ്പുമാറ്റുന്ന സ്വപ്നങ്ങള്‍ കാട്ടിയുറക്കുന്ന തങ്ങളുടെ അന്നദാതാക്കളില്‍ നിന്നും തന്‍റെ മകളെ രക്ഷിക്കുവാനുള്ള തിടുക്കത്തിലായിരുന്നു ആ അമ്മയെന്ന് അവളറിഞ്ഞിരുന്നില്ല.