സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

റൂം നമ്പര്‍ 19

തന്‍റെ മുന്നിലൂടെ ഒഴുകിയകലുന്ന ആ ദൃശ്യങ്ങളില്‍ മിഴികളുറപ്പിക്കുവാന്‍ എന്തുകൊണ്ടോ അയ്യാള്‍ക്കായില്ല. മനസ്സ് ശാന്തമല്ല, ചിന്തകളുടെ വേലിയേറ്റത്താല്‍ അത് കലുഷിതമായിരുന്നു. ഒരിക്കലും ഇവിടേയ്ക്കില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷേ അവിടെയ്ക്കുതന്നെയാണ് ഈ പ്രയാണം. അമ്മയുടെ കൈയ്യിലെ ആ ചോറുരുളയ്ക്കുനേരെ മുഖം തിരിക്കുന്നതുപോലെ വേണ്ട എന്ന് പറഞ്ഞ് താന്‍ ആ  ശക്തിക്കുനേരെ പലവട്ടം മുഖം തിരിച്ചിട്ടുണ്ട്, കാലമെന്ന തുടര്‍ക്കഥയെ തന്‍റെ തൂലികയാല്‍ രചിച്ചുകൊണ്ടിരിക്കുന്ന ആ ശക്തിക്കുനേരെ. ആദ്യം അമ്മയ്ക്കുനേരെ അതിലൂടെ തന്‍റെ വിശപ്പിനാശ്വാസമാകാനുള്ള അന്നത്തിനുനേരെ പിന്നെ സ്വജീവനെ തന്നെ തനിക്കര്‍പ്പിച്ച് തന്‍റെ സ്നേഹത്തിനായി യാചിച്ചവള്‍ക്ക് നേരെ, പിന്നെ പലര്‍ക്കുംനേരെ... അഹങ്കാരത്തോടെ... അറിഞ്ഞിരുന്നില്ല തനിക്കായി ആ ശക്തി കനിഞ്ഞു നല്‍കിയ സൌഭാഗ്യമായിരുന്നു അവയെന്ന്. തിരിച്ചറിഞ്ഞപ്പോഴേക്കും കാലം കാത്തുനിന്നില്ല. അര്‍ഹനല്ലെന്ന് തിരിച്ചറിവിനാലാകാം അപ്പോഴേക്കും തന്നില്‍ നിന്നവയെ തിരിച്ചെടുത്തിരുന്നു.
ചിലര്‍ അങ്ങനെയാണ് തനിക്കുകിട്ടിയ ജീവിതത്തെ വെറുതെ ജീവിച്ചുതീര്‍ക്കുന്നു, നിയോഗങ്ങളും അടയാളങ്ങളും തിരിച്ചറിയാതെ ആയുസ്സുപൂര്‍ത്തിയാകുവാനായി മാത്രം. എന്നാല്‍ തന്‍റെ ലക്ഷ്യം തിരിച്ചറിയുന്നവന്‍ ജീവിക്കുകയല്ല ജീവിപ്പിക്കുകയാണ് തന്‍റെ ആത്മാവിന്‍റെ നിഴല്‍തട്ടി മോക്ഷം നേടുവാന്‍ കാത്തിരിക്കുന്ന ജന്മങ്ങളെ. തനിക്കുമുണ്ടായിരുന്നു ഒരു നിയോഗം സ്നേഹത്തിന്‍റെ അര്‍ത്ഥവും ശുദ്ധിയും പകര്‍ന്നുതന്ന് ജീവിതമെന്ന സമസ്യക്കുത്തരം തേടുവാന്‍ തനിക്കുവീണുകിട്ടിയ ഈ ജന്മത്തിന് കൂട്ടായവര്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും അര്‍ത്ഥം നല്‍കുക. പക്ഷേ ജീവിതമെന്ന ആ അനന്തതയെ പറ്റിയുള്ള അജ്ഞതയായിരിക്കാം തന്‍റെ കണ്ണുകളെയും കാതുകളെയും മൂടിക്കെട്ടിയത്. ദിശതെറ്റി ഒരുപാടലഞ്ഞു. ക്ഷണികജീവിതത്തിന്‍റെ കാതലറിഞ്ഞവര്‍ ബുദ്ധിമാന്‍മാരായിരുന്നു. അവര്‍ വീണുകിട്ടിയ ആയുസ്സിന്‍റെ ഓരോ നിമിഷത്തെയും അര്‍ത്ഥവര്‍ത്താക്കി ജീവിക്കുവാന്‍ ശ്രമിച്ചു. ചിലര്‍ വെറുതേ കാലത്തെ തള്ളിനീക്കി.... താനോ??? ആ ശക്തിയുടെ കണ്‍കെട്ടുവിദ്യമാത്രമായ ഈ പ്രപഞ്ചത്തില്‍ തന്‍റെ പരമാണുവിനെ നിലനിര്‍ത്തുവാന്‍ തന്‍റെ മസ്തിഷ്കത്തിനാകുമെന്ന് അഹങ്കരിച്ചു. മനുഷവികാരങ്ങളെ മാറ്റിനിര്‍ത്തി ചിരഞ്ജീവിയെന്ന അത്ഭുത ജന്മമാകാനുള്ള പ്രയത്നമായിരുന്നു. ശാസ്ത്രങ്ങള്‍ ജയിക്കാം പക്ഷേ മനുഷ്യന്‍??? മത്സരമായിരുന്നു ജയിക്കാന്‍വേണ്ടിമാത്രമുള്ളൊരു മത്സരം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തുടങ്ങി തുടര്‍ന്നുകൊണ്ടിരിക്കുന്നൊരു മത്സരം. എന്തിനുവേണ്ടിയെന്നറിയാത്തൊരു മത്സരം, താനും മത്സരിച്ചു. ചിരഞ്ജീവിയാകുവാന്‍... ഒടുവില്‍ ജീവനാധാരമായ ആ പദസഞ്ചയത്തെ തന്‍റെ ശാസ്ത്രതത്താല്‍ നിര്‍മ്മിച്ചപ്പോഴും താന്‍ കരുതി ആ ശക്തിക്ക് നേര്‍ക്കുനേര്‍ നില്‍ക്കുവാന്‍ താനും യോഗ്യനായെന്ന്. പക്ഷേ... കാലം മനുഷ്യനെ ആ പരമപീഠത്തെ ദര്‍ശിക്കുവാന്‍പോലും അനുവദിക്കില്ലെന്നയാഥാര്‍ത്ഥ്യം താന്‍ വിസ്മരിച്ചു. ഒടുവില്‍ ഏതോ സമുദ്രത്തിന്‍റെ ആഴങ്ങളില്‍ പുതഞ്ഞുകിടന്ന ആ വസ്തു തന്നെയും തന്‍റെ കണ്ടുപിടുത്തത്തെയും താന്‍ ചവിട്ടിനിന്ന മണ്ണിനെയും ചാരമാക്കിയപ്പോള്‍ അറിഞ്ഞു ആ മാന്ത്രികന്‍ തന്‍റെ മുന്നില്‍ കാട്ടിതന്ന ആ കണ്‍കെട്ടുവിദ്യ അവസാനിച്ചുവെന്ന്. ഇപ്പോള്‍ യാത്രയിലാണ്, പിന്നിട്ട വഴികളിലെവിടെയോവച്ച് ആരോ കൈയ്യില്‍തിരുകിയ ഒരു ടിക്കറ്റുമാത്രമാണ് തന്നില്‍ അവശേഷിക്കുന്നത്. പടുകൂറ്റന്‍ കെട്ടിടങ്ങളോ യന്ത്രനിര്‍മ്മിതങ്ങളായ വാഹനങ്ങളോ കാണുവാനില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ കാഴ്ചകള്‍. ഒടുവില്‍ സ്ഥലമെത്തി, ഒരു പടുകൂറ്റന്‍ കവാടം മുന്നില്‍ നില്‍ക്കുന്ന സെക്യൂരിറ്റി ടിക്കറ്റുകള്‍ പരിശോധിച്ചു. സ്വര്‍ഗ്ഗം, Room No:19 . ടിക്കറ്റ് തിരികെ നല്‍കികൊണ്ട് അയ്യാള്‍ പറഞ്ഞു. അതുകേള്‍ക്കവേ അയ്യാളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ഇവിടെയും താന്‍ പരാജയപ്പെട്ടിരിക്കുന്നു. തന്‍റെ കണക്കുകൂട്ടലുകളെ ആ ശക്തി വീണ്ടും തെറ്റിച്ചിരിക്കുന്നു.....


No comments:

Post a Comment