സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

ജീവിതലക്ഷ്യം

നീണ്ട 20 വര്‍ഷങ്ങള്‍, ഒരിക്കല്‍ പിന്നിലേയ്ക്ക് വലിച്ചെറിഞ്ഞ ആ ക്ഷണക്കത്ത് അയ്യാളുടെ മൂര്‍ദ്ധാവിലൂടെ ഒലിച്ചിറങ്ങിയ ആ ഇടവപ്പാതി മഴയില്‍ ഭൂമിയിലേയ്ക്ക് അലിഞ്ഞില്ലാതായിട്ടുണ്ടാകാം. നഷ്ടബോധത്തിന്‍റെ ഭാരവുംപേറി എവിടേയ്ക്കെന്നറിയാതെ നടന്നുതുടങ്ങിയപ്പോള്‍ ചെന്നെത്തുവാന്‍ ലക്ഷ്യസ്ഥാനങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നില്‍ നിറകണ്ണുകളോടെ തിരികെവിളിക്കുവാന്‍ അമ്മയോ തന്‍റെ കര്‍മ്മത്തെ പഴിക്കുവാന്‍ ഒരച്ഛനോ ഇല്ലാതിരുന്നതിനാലാകാം ചുവടുകള്‍ പിഴക്കുകയോ പിന്നിട്ട പാതയിലേയ്ക്ക് തിരിഞ്ഞു സഞ്ചരിക്കുകയോ ചെയ്തില്ല. അപ്പോള്‍ സ്വന്തമെന്നുപറയുവാന്‍ അവശേഷിച്ചത് അവളോടുള്ള സ്നേഹത്തില്‍ പൊതിഞ്ഞ വെറുപ്പുമാത്രമായിരുന്നു. ആരുമില്ലാത്തവനെ സ്വപ്നങ്ങള്‍കാട്ടി വിഢ്ഢിയാക്കിയ അവളോടുള്ള വെറുപ്പ്. പക്ഷേ ഈ ലോകമെന്തെന്നറിഞ്ഞപ്പോള്‍ അതും അയ്യാളില്‍ നിന്നും അകലെയായി. കണ്ടു പലനാടുകള്‍ സംസ്കാരങ്ങള്‍ ജീവിതങ്ങള്‍. പഠിച്ചു, ഒരുപാട്... അറിവിന്‍റെ ദ്വീപ് വികസിക്കുന്തോറും അത്ഭുതത്തിന്‍റെ തീരരേഖയും വികസിക്കുമെന്നപോലെ പിന്നെയുള്ള യാത്രകളും അന്വേഷണങ്ങളും ആ അത്ഭുതങ്ങള്‍ കണ്ടെത്തുവാനായിരുന്നു. പ്രപഞ്ചത്തെയറിയാന്‍... നശ്വരമായ ലക്ഷ്യങ്ങളില്‍ അലമുറയിടുകയും അട്ടഹസിക്കുകയും ചെയ്യുന്നവര്‍ അയ്യാള്‍ക്ക് മുന്നിലൂടെ ഒഴുകിയകന്നുകൊണ്ടിരുന്നു. ഒടുവില്‍ ആ പുണ്യപാവനജലത്തില്‍ മുങ്ങിനിവരവേ തിരിച്ചറിഞ്ഞു, മനുഷ്യജീവന്‍റെ ലക്ഷ്യം ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുക എന്നതുമാത്രമാണെന്ന്. അതിനുവേണ്ടിയാണ് ഈ മണ്ണില്‍ പിറവികള്‍ ഉണ്ടാകുന്നതെന്നും. ആ യാഥാര്‍ത്ഥ്യമറിയാതെ പഞ്ചേന്ദ്രിയങ്ങളാല്‍ നേടുവാനും പിടിച്ചടക്കുവാനും പായുന്നവര്‍ തന്‍റെ ജന്മനിയോഗം പോലും തിരിച്ചറിയുവാനാകാതെ പഞ്ചഭൂതങ്ങളിലേയ്ക്ക് അലിഞ്ഞില്ലാതാകുന്നു. നാശമില്ലാത്തത് ഒന്നുമാത്രം, അനശ്വരമായതും ഒന്നുമാത്രം : 'പ്രപഞ്ചം'. അതുമാത്രമാണ് ജീവന്‍റെ സത്യവും ലക്ഷ്യവും. ഒടുവില്‍ തന്‍റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് അയ്യാള്‍ ആ പ്രപഞ്ചശക്തിയിലേയ്ക്ക് ലയിച്ചു, മറ്റൊരു പിറവിക്കായി.

No comments:

Post a Comment