സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

ഓര്‍മ്മയില്‍ ചന്ദ്രനുദിക്കുമ്പോള്‍

ശരീരം നിശ്ചലമാണ്, പക്ഷേ ചലിക്കുകയാണ്, ആ ബസ്സിന്‍റെ വേഗതക്കൊപ്പം.
ചലനം...
ഏറ്റവും വേഗത്തില്‍ ചലിക്കാന്‍ കഴിയുന്നതെന്തിനാണ്? വെറുതെ ചോദ്യങ്ങളുണ്ടാക്കുക, അവയ്ക്കായുള്ള ഉത്തരത്തിനായി മനസ്സിനെ സ്വതന്ത്രമായി വിട്ടുകൊടുക്കുക അത് കണ്ടെത്തട്ടെ... എവിടെയും എപ്പോഴും അതിനുമാത്രമല്ലേ പരിധികളില്ലാത്തത്. ശരീരം നിശ്ചലമാകുമ്പോഴും മനസ്സ് സഞ്ചരിക്കുന്നു, സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരവും കിട്ടിയിരിക്കുന്നു. 'മനസ്സ്'...
    എനിക്കുപിന്നില്‍ മറഞ്ഞുതുടങ്ങുന്ന ആ അലകടലിലേയ്ക്ക് അസ്തമിക്കുവാന്‍ തയ്യാറായി സൂര്യന്‍ എത്തിയിരുന്നു. അസ്തമയം കാണുവാനുള്ള ആഗ്രഹം മാറ്റിവെച്ച് ഞങ്ങള്‍ അവിടെനിന്നും തിരിച്ചു. കടലിലേയ്ക്കലിയുവാനെത്തിയ ആദിത്യന്‍റെ വര്‍ണ്ണ രശ്മികള്‍ അന്തരീക്ഷമാകെ ചുവപ്പിച്ചിരുന്നു. വെറും അഞ്ചുനിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രമേ ആ അസ്തമയദൃശ്യത്തിനാവശ്യമായിരുന്നുള്ളു. പക്ഷേ അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാനല്ലേ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയൂ. അങ്ങനെ ആ ആഗ്രഹം ബാക്കിനില്‍ക്കേ ഞങ്ങള്‍ യാത്രവീണ്ടുമാരംഭിച്ചു. എനിക്കുകിട്ടിയ ജനാലയ്ക്കരികിലെ ആ സ്ഥാനം എന്നിലെ നഷ്ടബോധത്തെ പെട്ടെന്നകറ്റി. വലതുഭാഗത്തായിഒഴുകിയകന്നുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളിലേയ്ക്ക് ഞാന്‍ മിഴികളുറപ്പിച്ചുകൊണ്ടിരുന്നു. സൂര്യന്‍ എത്രവേഗമാണ് മറഞ്ഞത്. ചുറ്റും നിറഞ്ഞിരുന്ന പ്രകാശം കുറയുകയാണ് എവിടെയോ തെളിയുന്ന വിളക്കുകള്‍ ഇരുളുമായി ഇഴചേര്‍ന്നപ്പോള്‍ എന്‍റെ കാഴ്ചകള്‍ അവ്യക്തമായികൊണ്ടിരിക്കുകയാണെന്ന് ഞാനറിഞ്ഞു. എത്രദൂരം പിന്നിട്ടുവെന്നറിയില്ല. ബസിനുള്ളിലെ കുഞ്ഞു ടിവിയില്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന ഏതോ അന്യഭാഷാചിത്രത്തിലായിരുന്നു പലരും, മറ്റുചിലര്‍ ഉറക്കത്തിന്‍റെ ലാളനയില്‍ തലചായ്ച്ചിരുന്നു.
    അപ്രതീക്ഷിതമായി അല്ലെങ്കില്‍ യാദൃച്ഛികമായാണ് ഞാനാ കാഴ്ച കണ്ടത്. പക്ഷേ ആരോ പറഞ്ഞിരുന്നു, യാദൃച്ഛികത എന്നൊന്നില്ലയെന്ന്. അങ്ങനെയെങ്കില്‍ ആ കാഴ്ച എനിക്കായി കാലം കാത്തുവെച്ചതകാം അല്ലെങ്കില്‍ എനിക്കായ് വിധിയെന്ന പ്രതിഭാസം പ്രതീക്ഷിച്ചിരുന്നതാകാം ആ ദൃശ്യം. അല്പം ദൂരത്തായ് ആ വിജനപാതയ്ക്ക് സമീപം  പ്രകാശം പരത്തിയിരുന്ന ഒരു സ്ട്രീറ്റ് ലൈറ്റിനുകീഴില്‍ കുറച്ച് കുട്ടികള്‍ നില്‍ക്കുന്നു. ആ കാഴ്ചയുടെ ആദ്യനിമിഷത്തില്‍ തന്നെ എന്നിലുടലെടുത്ത ചോദ്യം "ഇത്രയും വൈകിയ വേളയില്‍ ആ കുട്ടികള്‍ ആ വഴിവക്കില്‍ നില്‍ക്കുന്നതെന്തിനാണ്?" എന്നതായിരുന്നു. അപ്പോഴാണ് സിനിമകളില്‍ തങ്ങളുടെ കായികബലപ്രകടനങ്ങള്‍ നടത്തുന്ന, പ്രേക്ഷകര്‍ വില്ലന്‍മാരെന്നും ഗുണ്ടകളെന്നും വിളിക്കപ്പെടുന്ന കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു രൂപം അവര്‍ക്കരികിലായി നില്‍ക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്. അയ്യാള്‍ ഒരു കുട്ടിയോട് കയര്‍ക്കുകയാണ്. ഇടയ്ക്ക് കൈയുയര്‍ത്തി അടിക്കുന്നുമുണ്ട്. ഞാന്‍ സഞ്ചരിച്ചിരുന്ന ആ വാഹനം ഏകദേശം അവര്‍ക്കരികിലൂടെ കടന്നുപോകവെയാണ് ആ കുഞ്ഞുങ്ങള്‍ കരയുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഏകദേശം പതിമൂന്ന് വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും അതിലുണ്ടായിരുന്നു. ആ കുട്ടികളെ പകല്‍ ഭിക്ഷയ്ക്ക് വിട്ട് രാത്രിയില്‍ അവര്‍ക്ക് കിട്ടിയ മുതലിനെ ശേഖരിക്കുകയായിരുന്നു അയ്യാള്‍. കുറച്ച് പണം കൊണ്ടുവന്ന കുട്ടിയെയാകാം അയ്യാള്‍ ഉപദ്രവിക്കുന്നത്, ഞാനൂഹിച്ചു. എന്തുതന്നെയായാലും നിമിഷങ്ങള്‍കൊണ്ട് എന്‍റെ മുന്നിലൂടി ഒഴുകിയകന്ന ആ കാഴ്ച എന്‍റെ ഹൃദയത്തിലേയ്ക്ക് ആഴത്തില്‍ പതിച്ചു. ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെ ആ കാഴ്ചയും മാഞ്ഞുതുടങ്ങിയിരുന്നു. എനിക്കുമുന്നില്‍ അന്ധകാരം വിതറിനിന്ന ആ രാത്രിയില്‍ അസ്വസ്തമായ എന്‍റെ മനസ്സിന് കൂട്ടായത് ഉദിച്ചുനിന്ന ആ ചന്ദ്രബിംബം മാത്രമായിരുന്നു. ചന്ദ്രന്‍ ഉദിക്കുന്നവെന്ന് അധികം ആരും പറയാറുള്ളതല്ല, എന്നാല്‍ ആ രാത്രിയില്‍ ഞാനതിനോട് ധാരാളം സംസാരിച്ചു. ഒരുപക്ഷേ ആ ഒറ്റപ്പെടലില്‍ ഉടലെടുത്ത നിസ്സഹായതയാകാം എന്നില്‍ അവയുടെ ഭാഷനിറച്ചത്, എനിക്കുചുറ്റു നിറഞ്ഞുനിന്നിരുന്ന ആ പ്രകൃതിയുടെ ഭാഷ. ഒരുവേള മനുഷ്യരുടെ ഭാഷയെക്കാള്‍ മനോഹരമാര്‍ന്നതും ആഴമേറിയതും ആ ഭാഷയ്ക്കാണെന്ന് എനിക്കുതോന്നി. ആ കുഞ്ഞുങ്ങളുടെ ജീവിതത്തെയും ഭാവിയേയും പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിന്നു, അവയായിരുന്നു ഞാന്‍ അവയോട് പങ്കുവെച്ചതും. ആ കാഴ്ചകണ്ട് നിസ്സഹായയായി അതില്‍നിന്നുമകലാന്‍ വിധിക്കപ്പെട്ട എന്‍റെ വിധിയെ ഓര്‍ത്ത് ഞാനന്നു തപിച്ചു.
    ഇന്ന് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു... ഇന്ന് ഓണമാണ് തിരുവോണം, ചിങ്ങപ്പാട്ടും അത്തപ്പൂക്കളവും പുലികളികളുമൊന്നുമില്ലാതെ പേപ്പര്‍ വാഴയിലയില്‍ വിളമ്പിയ ഓണസദ്യയില്‍ ഈ ഓണവും കടന്നുപോയി. ഇപ്പോള്‍ രാത്രിയാണ്, വീടിന്‍റെ ടെറസ്സിനുമുകളില്‍ നിന്ന് ചിങ്ങനിലാവെങ്കിലും കാണാം എന്നപ്രതീക്ഷയോടെയാണ് ആകാശത്തേയ്ക്ക് നോക്കിയത്. അവിടെകണ്ടത് ആ പഴയ ചന്ദ്രബിംബത്തെയായിരുന്നു. ഒരിക്കല്‍ തന്‍റെ ദുഃഖം പങ്കുവെച്ച ചന്ദ്രബിംഹത്തെ. മനസ്സിന്‍റെ കോണില്‍ ഇന്നും വേദനയോടെ നിലനില്‍ക്കുന്ന ആ രാത്രയും ആ കുട്ടികളും എന്‍റെ ഓര്‍മ്മയില്‍ തെളിഞ്ഞു. ഇന്നവര്‍ വളര്‍ന്നിരിക്കും.. അവര്‍ക്കും ഓണമുണ്ടാകുമോ? ഓണസദ്യയുണ്ടാകുമോ? അറിയില്ല... പക്ഷേ ഒന്നുമാത്രമറിയാം വയറുനിറയെ ഭക്ഷണം കഴിച്ച് നാം ഉറങ്ങുമ്പോള്‍ മറ്റെവിടെയോ കരയുന്ന അവരെപ്പോലുള്ള കുട്ടികള്‍ ഇന്നുമുണ്ട്. അവരെപോലുള്ള കുഞ്ഞുങ്ങളുടെ കൈയ്യില്‍ തകരപാത്രങ്ങള്‍ വെച്ചുകൊടുക്കുന്നവര്‍ ഇന്നും ഇരുട്ടിനുള്ളില്‍ കാത്തിരിക്കുന്നുണ്ട് അവര്‍ കൊണ്ടുവരുന്ന നാണയതുട്ടുകള്‍ക്കും നോട്ടുകടലാസുകള്‍ക്കുമായി. ഈ കാഴ്ചകള്‍ മായുന്ന ഒരു നാളെ ഇനിയെങ്കിലും പുലരുമോ? ഉദിച്ചുനിന്ന ചന്ദ്രനെനോക്കി ഞാന്‍ ചോദിച്ചു.

No comments:

Post a Comment