സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

ദൃക്സാക്ഷി

വിജനവീഥിയില്‍ പ്രകാശം വിതറിനിന്ന ആ എ.ടി.എം കൌണ്ടറിന് അല്പം മാറി ആ ബൈക്കിനരികെ അവള്‍ നിലയുറപ്പിച്ചു. സ്ട്രീറ്റ് ലൈറ്റിന്‍റെ അരണ്ടവെളിച്ചത്തില്‍ ആ നിഴലുകള്‍ തനിക്കടുത്തേയ്ക്ക് നീങ്ങുന്നത് ഹെഡ്സെറ്റില്‍ ഒഴുകിയിരുന്ന വെസ്റ്റേണ്‍ സംഗീതത്തിന്‍റെ പ്രഭാവത്തില്‍ അവള്‍ അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി തന്‍റെ ചുമലിലമര്‍ന്ന ഏതോ കരങ്ങള്‍ അവളെ തന്‍റെ ബോധമണ്ഡലത്തിലേയ്ക്ക് തിരികെ നയിച്ചപ്പോഴേക്കും ആ നിഴലുകള്‍ അവളെ വളഞ്ഞിരുന്നു. അല്പ സമയത്തിന് മുന്‍പ് താന്‍ കണ്ട സെക്കന്‍റ് ഷോ സിനിമയിലെ നായകന്‍റെ പരിവേഷത്തോടെ എ.ടി.എം കൌണ്ടറില്‍ എന്‍റെര്‍ ചെയ്ത തുകക്കായി കാത്തുനില്‍ക്കുന്ന തന്‍റെ നായകനും ആ നിഴലുകളില്‍ നിന്നും തന്നെ രക്ഷിക്കുമെന്ന് കരുതിയാകാം അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു.  ആ മിഷ്യനില്‍ നിന്നും പുറത്തേയ്ക്ക് വന്ന ആയിരത്തിന്‍റെ നോട്ടുകള്‍ വലിച്ചെടുത്ത് റസീപ്റ്റിനായി കാത്തുനില്‍ക്കാതെ ഇരുട്ടിന്‍റെ മറവിലേയ്ക്ക് അവളെ വലിച്ചിഴക്കുവാന്‍ തുടങ്ങിയ ആ നിഴലുകള്‍ക്ക് നേരെ അയ്യാള്‍ ഓടിയെടുത്തു. ഫാസ്റ്റ് ഫുഡ്ഡിന്‍റെയും ടിന്‍ ഫുഡ്ഡിന്‍റെയും ആരോഗ്യത്തില്‍ ചുവന്നുതുടുത്ത നായകന്‍ നിഴലുകളുടെ മര്‍ദ്ദനമേറ്റ് ചോരതുപ്പികിടക്കവേ അവളും ആയിരത്തിന്‍റെ നോട്ടുകളും അയ്യാളില്‍ നിന്നും അപഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ വഴിയരികിലെ കടവരാന്തയില്‍ തന്‍റെ പുതപ്പിനുള്ളില്‍ പൂണ്ടുകിടന്ന മറ്റൊരുവന്‍ നിഴലുകളെ പിന്‍തുടര്‍ന്നതും അവര്‍ക്കൊപ്പമെത്തിയതും അവര്‍ അറിഞ്ഞിരുന്നില്ല. ബോധമറ്റ അവളിലേയ്ക്ക് ഓരോനിഴലുകള്‍ അടുക്കുമ്പോഴും അവന്‍റെ കൈയ്യിലെ മോഷണമുതലിലെ വീഡിയോ റെക്കോര്‍ഡിംഗ് ഓണായിരുന്നു.  പിറ്റേദിവസം അവളുടെ ശരീരം മോര്‍ച്ചറിയിലെ സ്ട്രക്ച്ചറില്‍ അവസാനയാത്രക്കു തയ്യാറാകുമ്പോള്‍ അവനാദൃശ്യങ്ങള്‍ ഫെയ്സ് ബുക്കിലേയ്ക്ക് അപ്പ് ലോഡ് ചെയ്യ്തു ലൈക്കുകളും കമന്‍റുകളും നേടുവാന്‍. ഒടുവില്‍ രണ്ട് ദിനങ്ങള്‍ക്ക് ശേഷം അവളുടെയും മനോനിലതെറ്റി ആത്മഹത്യചെയ്ത അവളുടെ നായകന്‍റെയും ചിതകള്‍ എരിയുമ്പോള്‍ അവനും ഒരു യാത്രക്കൊരുങ്ങുകയായിരുന്നു തസ്കരഭാവമുപേക്ഷിച്ച് പുതിയ ഭാവത്തില്‍ നിയമപാലകരുടെ അകമ്പടിയോടെ, നിഴലുകളെ കണ്ടെത്തി അവര്‍ക്കു നല്‍കേണ്ട വധശിക്ഷയെ ജീവപര്യന്തമാക്കി തിരിച്ചെത്തുവാനുള്ള യാത്രയില്‍. അവന്‍റെ പുതിയ ഭാവത്തെ നിഴലുകള്‍ പതിയിരിക്കുന്ന ആ സമൂഹം ഇങ്ങനെ വിളിച്ചു : "ദൃക്സാക്ഷി".
‍‍

1 comment: