സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

കുറ്റവാളി

ഗെയ്റ്റ് തുറന്ന് മുറ്റത്തേയ്ക്ക് കയറവേ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല. കുശലമന്വേഷിക്കാന്‍ അയല്‍വീട്ടിന്‍റെ ഉമ്മറത്തിരിക്കുന്ന വല്യപ്പനോ സയാഹ്ന സവാരിക്കിറങ്ങി തിരികെ എത്തുന്ന സൌഹൃദങ്ങളോ അയ്യാള്‍ക്കായി അവിടെ ഉണ്ടായിരുന്നില്ല. എല്ലാവരും തിരക്കിലാണ്. സ്ത്രീജനങ്ങള്‍ ടെലിവിഷനും കുട്ടികള്‍ കപ്യൂട്ടറിനും മുന്നില്‍ അപ്പോഴേക്കും സ്ഥാനമുറപ്പിച്ചിരുന്നു. ബാക്കിനിന്ന പുരുഷകേസരികള്‍ പത്രങ്ങളും പുസ്തകങ്ങളും അതുമല്ലേല്‍ ലാപ്ടോപ്പുകളുമായി തങ്ങളുടെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നു.
നഗരജീവിതത്തിന്‍റെ നിസ്സംഗത...
സിറ്റൌട്ടിലേയ്ക്ക് കയറി ലൈറ്റിട്ട് അയ്യാള്‍ വാച്ചിലേയ്ക്ക് നോക്കി, സമയം ഏഴാകുന്നു. തൃസന്ധ്യക്ക് ഉമ്മറത്ത് വിളക്കില്ലേല്‍ മൂധേവികയറുമെന്ന മുത്തശ്ശിയുടെ വാക്കുകള്‍ അയ്യാള്‍ ഓര്‍ത്തു. വാതില്‍തുറന്ന് അകത്തുകയറി അയ്യാള്‍ എല്ലാ ലൈറ്റുകളും തെളിയിച്ചു. വല്ലാത്ത ക്ഷീണം, ഫാനിന്‍റെ ചെറിയശബ്ദത്തോടെയുള്ള കറക്കം നോക്കി അയ്യാള്‍ അല്പനേരം ആ സോഫയിലിരുന്നു. ശരീരത്തിന്‍റെ ക്ഷീണം വിശപ്പായി പരിവര്‍ത്തനം ചെയ്യവേ അയ്യാള്‍ അവിടെനിന്നുമെണീറ്റ് ഹാളിന്‍റെ കോണിലിരുന്ന ഫ്രിഡ്ജിനടുത്തേയ്ക്ക് നടന്നു. പൊട്ടിക്കാതിരുന്ന ഒരു കവര്‍ ബ്രഡ്ഡും 2 പഴവുമായി അയ്യാള്‍ പൂര്‍വ്വസ്ഥാനത്ത് തിരിച്ചെത്തി. നെയ്യ് പുരട്ടി ദോശകല്ലിലിട്ട് അല്പം ചൂടുതട്ടിച്ചുവെങ്കില്‍ അല്പംകൂടി മയവും സ്വാദും ഉണ്ടാകുമായിരുന്നുവെന്ന് അയ്യാള്‍ ഓര്‍ത്തു. പക്ഷേ അതിനുള്ള സമയമില്ല ഇപ്പോള്‍ പുറപ്പെട്ടാലെ സമയത്തിനവിടെത്തുവാന്‍ കഴിയു. തന്‍റെ വരവിനായ് അവിടെ കാത്തിരിക്കുന്നവരുടെ മുഖങ്ങളോര്‍ക്കേ അയ്യാളിലെ വിശപ്പ് കെട്ടടങ്ങി. ബാക്കിയായവ ഫ്രിഡ്ജില്‍ തിരികെവച്ച് അല്പം വെള്ളം കുടിച്ച് അയ്യാള്‍ മുറിയിലേയ്ക്ക് കടന്നു. അലമാരയിലെ ചെറിയ അറയിലിരുന്ന കാശില്‍ നിന്നും രണ്ടുലക്ഷത്തിഇരുപത്തയ്യായിരം എടുത്ത് ബാക്കി ഭദ്രമായി തിരികെവച്ചു. ലൈറ്റുകളണച്ച് അയ്യാള്‍ വാതില്‍പൂട്ടി വീടിനു പുറത്തേയ്ക്കിറങ്ങി. റയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ ട്രെയ്ന്‍ എത്തിയിരുന്നില്ല. വൈകിയെത്തുന്ന അതിനായി അയ്യാള്‍ കാത്തിരുന്നു.

ഓപറേഷന്‍ കഴിഞ്ഞു. ദൈവമെന്നുവിളിക്കപ്പെടുന്ന ആ അദൃശ്യശക്തിയുടെ അവസരോചിതമായ ഇടപെടലുകളാല്‍ ആ കുരുന്നു ജീവനെ പിടിച്ചുനിര്‍ത്തുവാനായി. ഇനി ഭയപ്പെടുവാനൊന്നുമില്ല. വൈകികിട്ടിയ സായാഹ്നപത്രം അയ്യാള്‍ നിവര്‍ത്തി, പീഢനങ്ങളും പോര്‍വിളികളും കുറ്റകൃത്യങ്ങളുമല്ലാതെ ഒന്നുംതന്നെ അവയിലുണ്ടായിരുന്നില്ല. നിവര്‍ത്തിയ പത്രം വീണ്ടും മടക്കി അതിരുന്നിടത്തുതന്നെ അയ്യാള്‍ തിരികെവച്ച് മുന്നില്‍ നീണ്ടുകിടന്ന ഹോസ്പിറ്റല്‍ വരാന്തയിലൂടെ പുറത്തേയ്ക്ക് നടന്നു.
കഴിഞ്ഞ പ്രഭാതത്തില്‍ തനിക്കൊപ്പം യാത്രചെയ്ത ആ മനുഷ്യനില്‍ നിന്നും താനറിഞ്ഞ വസ്തുതകളും അയ്യാള്‍ പോലുമറിയാതെ വിധിതനിക്കുമുന്നിലിട്ടുതന്ന താക്കോല്‍ കൂട്ടങ്ങളും തന്‍റെ നിസ്സഹായവസ്തയും ഒരു ബിന്ദുവില്‍ ഒരുമിച്ചെത്തവേ താനെത്രവേഗത്തിലാണ് ഒരു കുറ്റവാളിയായി മാറിയതെന്ന് അയ്യാള്‍ അത്ഭുതത്തോടെ ഓര്‍ത്തു. തന്‍റെ ജീവിതത്തിലെ ആദ്യത്തെമോഷണം അത് ആരുതന്നെ ഇതുവരെയും അറിഞ്ഞിട്ടില്ല. പക്ഷേ ഒരാഴ്ചത്തെ ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ അയ്യാള്‍ അത് അറിയും. ചിലപ്പോള്‍ താന്‍ പിടിക്കപ്പെട്ടന്നുവരാം അല്ലെങ്കില്‍ മറിച്ചും സംഭവിക്കാം.  "ആരും കുറ്റവാളികളായി ജനിക്കുന്നില്ല സാഹചര്യങ്ങളാണവനെ അങ്ങനെയാക്കിമാറ്റുന്നത്." പൊടി അടിച്ചുപഴകിയ ആ തത്ത്വം സ്വന്തം മനസ്സിന്‍റെ സമാധാനത്തിനായ് അയ്യാള്‍ ചികഞ്ഞെടുത്തുരുവിട്ടു. ആരുടെ മുന്നിലും തുറന്നുകാട്ടാനാകാത്ത തന്‍റെ പ്രവര്‍ത്തിയുടെ ന്യായാന്യായങ്ങള്‍ അളന്നുകൊണ്ട് അയ്യാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. അപ്പോഴേയ്ക്കും അടുത്ത പ്രഭാതത്തിനായി സൂര്യന്‍ തന്‍റെ പടിഞ്ഞാറന്‍ ചക്രവാളത്തിലേയ്ക്ക് മറഞ്ഞിരുന്നു.

No comments:

Post a Comment