സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

കള്ളലക്ഷണം

കുറച്ച് അകലെയായി വഴിയരികില്‍ കിടന്നിരുന്ന ആ കാറിനരികേ അയ്യാള്‍ കിടന്ന് കറങ്ങുവാന്‍ തുടങ്ങിയിട്ട് സമയം കുറച്ചായല്ലോയെന്ന തന്നിലേയ്ക്ക് വലിച്ചുകെട്ടിയ കെ.എസ്.ഇ.ബി യുടെ ലൈന്‍കമ്പി ആത്മഗതം പറയവേയാണ് നഗരവികസനത്തിന്‍റെ നിറഞ്ഞ ബഡ്ജറ്റില്‍ ജന്മംകൊണ്ട ആ ന്യൂക്കമര്‍ പോസ്റ്റ് ചെക്കനും അത് ശ്രദ്ധിച്ചത്. അവനവിടെ തലയുയര്‍ത്തി നില്‍ക്കുവാന്‍ തുടങ്ങിയിട്ട് കഷ്ടിച്ച് ആറുമാസം തികയുന്നു. നഗരമധ്യത്തിലെ ആ നില്‍പ്പ് ലോകത്തെ അല്പം വിശാലമായി തന്നെ കാണുവാന്‍ അവനുസഹായമായി എന്നുപറയുന്നതിലും തെറ്റില്ല. ദിവസേന എത്രയേറെ ജീവിതങ്ങളാണ് അവനുകീഴിലൂടെ കിടന്നും ഇരുന്നും നടന്നും പറന്നുമൊക്കെ പോയ്ക്കൊണ്ടിരിക്കുന്നത്. നടക്കുന്നവരെ കാണുമ്പോള്‍ അവനും ആഗ്രഹിക്കാറുണ്ട് നടക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന്, തന്‍റെ ദൃഷ്ടിപരിധിക്കപ്പുറമുള്ള ലോകവും തനിക്കെന്നാല്‍ പരിചിതമാകുമായിരുന്നില്ലേ? പക്ഷേ അതിന് കാലുകള്‍ വേണ്ടേ? കിട്ടിയവയില്‍ തൃപ്തനാകാതെ കിട്ടാത്തവയോര്‍ത്ത് തപിക്കുന്നത് മൂഢത്വമല്ലേ? എല്ലാ ചോദ്യങ്ങളും അവയ്ക്കുള്ള കൃത്യമായ ഉത്തരങ്ങളും അവനില്‍ തന്നെ ഉണ്ടായിരുന്നു. കിടന്നു പോകുന്നവര്‍ രണ്ടുകൂട്ടരുണ്ടായിരുന്നു, ചലനങ്ങളില്ലാതെ സ്വസ്ഥമായി കിടക്കുന്നവരാണ് ആദ്യപകുതി അവര്‍ ഒരുപക്ഷേ ആ കിടത്തംപോലും അറിയുന്നുണ്ടാവില്ല. അല്ലെങ്കില്‍ അവരൊന്നുമറിയുന്നില്ല എന്നത് നമ്മുടെ വിശ്വാസം മാത്രമായിരിക്കാം. ബാക്കിയുള്ളവര്‍ അങ്ങനെയല്ല അവര്‍ വേദനയുടെ ചീളുകളേറ്റ് പുളഞ്ഞ് കൊണ്ടാണ് കിടക്കാറ് അതോര്‍ക്കുമ്പോഴേ അവന് ഭയമാണ്. ഇരുന്ന് പോകുന്നവര്‍ സാധാരണക്കാരാണ് അവരില്‍ പുറമേ ദര്‍ശിക്കുവാന്‍ പ്രത്യേകതകളില്ല എന്നാല്‍ ഓരോ വ്യക്തികളിലും എത്ര മനോഹരമായാണ് വ്യത്യസ്തങ്ങളായ ജീവിതങ്ങള്‍ ദൈവമെന്നു വിളിക്കപ്പെടുന്നവര്‍ രചിച്ചുവെച്ചിരിക്കുന്നതെന്ന് അവന്‍ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. ഇനിയുള്ളവര്‍ പറക്കുന്നവരാണ്, ചെറുപ്പക്കാര്‍. കഴിഞ്ഞ ദിവസം തന്നെ പിടിച്ചുനിന്ന് കിതപ്പകറ്റിയ ഒരു പ്രായംചെന്ന അമ്മ പറഞ്ഞതോര്‍ത്ത് അവന് ചിരിവന്നു. "ഇവന്മാരെന്താ വായുഗുളിക വാങ്ങുവാനാണോ പോകുന്നേ ". പാവം ആ അമ്മക്കറിയില്ലല്ലോ അതാണവരുടെ ഫാഷനെന്ന് പതുക്കെപോയാല്‍ തകരുന്നത് അവരുടെ അന്തസ്സാണെന്ന്. സ്പൈക്ക് ചെയ്ത മുടിയില്‍ ഹെല്‍മെറ്റ് പോലും തട്ടിക്കാതെ വായുവിലങ്ങനെ പറന്നു നടക്കുന്നതാണ് അവരുടെ സ്റ്റൈലെന്ന് ആ പഴമ ബാക്കിനില്‍ക്കുന്ന മനസ്സെങ്ങനെ ഉള്‍ക്കൊള്ളുവാനാണ്. അവന് പറക്കുവാന്‍ ആഗ്രഹമില്ല തനിക്കുതാഴെ പറക്കുന്ന ആ യുവത്വങ്ങളും തനിക്കു മുകളില്‍ പറക്കുന്ന പറവകളും ഒരുപോലെ തനിക്കുമുന്നില്‍ ജീവനറ്റുവീഴുന്നത് അവന്‍ പലപ്പോഴും കണ്ടുനില്‍ക്കേണ്ടിവരുന്ന കാഴ്ചകളായിരുന്നു. ഒരു കള്ളലക്ഷണത്തോടെ കാറിന് സമീപത്ത് നിലയുറപ്പിച്ചവന്‍റെ ഉദ്ദേശമെന്തെന്നറിയുവാനായി അവന്‍ തന്‍റെ ശ്രദ്ധ അയ്യാളിലേയ്ക്ക് കേന്ദ്രീകരിച്ചു. പ്രഭാത സവാരിക്കിറങ്ങിയ ഒരുവന്‍റെ മേല്‍മോടിയായിരുന്നു അയ്യാള്‍ക്ക്. അയഞ്ഞ പാന്‍റ്സും ടീഷര്‍ട്ടും അയ്യാള്‍ക്ക് നന്നായി ഇണങ്ങുന്നവയാണെന്ന് അവന് തോന്നി. പരിസരത്താരുമില്ലെന്ന് ഉറപ്പുവരുത്തുവാന്‍ അയ്യാള്‍ റോഡിലേയ്ക്കിറങ്ങി ഇരുവശത്തേയ്ക്കും നോക്കി. ആരുമില്ല, സമയം അഞ്ചുമണിയാകുന്നു. എന്തോ മുന്‍കൂട്ടി തീരുമാനിച്ചതിനാലാകാം അയ്യാള്‍ ഇത്രയും നേരത്തേ നടക്കുവാനിറങ്ങിയത്. ആരുമില്ലെന്നുറപ്പുവരുത്തി അയ്യാള്‍ ആ കാറിനും അവിടെയുണ്ടായിരുന്ന മതിലിനുമിടയിലേയ്ക്ക് കയറി. തിരിച്ച് പൂര്‍വ്വസ്ഥാനത്തെത്തുമ്പോള്‍ കൈയ്യില്‍ എന്തോ ഉണ്ടായിരുന്നു, അതൊരു കവറായിരുന്നുവെന്ന് പിന്നെയാണവന് മനസ്സിലായത്. മതിലിനപ്പുറം ഇരുനിലകെട്ടിടത്തിനായി  ബെയ്സ്മെന്‍റ് കെട്ടിയിരുന്ന ആ സ്ഥലത്തേയ്ക്ക് അതിനെ വലിച്ചെറിഞ്ഞ് അയ്യാള്‍ ഒന്നും സംഭവിക്കാത്തവനെപോലെ അവിടെ നിന്നും നടന്നകന്നു. സ്വന്തം പരിസരം വൃത്തിയാക്കി അന്യന്‍റെ പറമ്പിലിടുന്ന മനുഷ്യന്‍റെ ശുചിത്വബോധം അവനില്‍ വീണ്ടും ചിരിയുണര്‍ത്തി. പക്ഷേ അപ്പോഴും അവനൊരു സംശയത്തിലായിരുന്നു എപ്പോഴായിരുന്നു അയ്യാള്‍ ആ കവര്‍ ആ കാറിനടുത്ത് ഒളിപ്പിച്ചത്? അവിടെവരെ അയ്യാള്‍ എങ്ങനെയായിരുന്നു അതെത്തിച്ചത്? എന്തുതന്നെയായാലും അവനു ചിരിക്കാതിരിക്കുവാനായില്ല. എന്തെല്ലാം കാണണം, ഇനി എന്തെല്ലാം കാണുവാന്‍ ബാക്കി നില്‍ക്കുന്നു. ഉദിച്ചുയരുന്ന സൂര്യനെ നോക്കി അവന്‍ തലയുയര്‍ത്തി നിന്നു. തന്നെകാത്തിരിക്കുന്ന കാഴ്ചകള്‍ കാണുവാന്‍.

No comments:

Post a Comment