സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

ഉറക്കം

സമയം 11.47
രാത്രിയാണ്...
ഇപ്പോള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ ഉണ്ടാകുമോ? അറിയില്ല.
അറിയണമെങ്കില്‍ രണ്ട് വാതിലുകള്‍ തുറക്കണം. അതിന് എന്നിലെ മടി തയ്യാറല്ല. ഉറക്കം വരാതെ തിരിഞ്ഞുംമറിഞ്ഞും കിടന്ന് ബോറടിച്ചു. മറ്റൊരു രീതിയില്‍ അല്പം സാഹിത്യം കലര്‍ത്തിപറഞ്ഞാല്‍ നിദ്രാദേവി എന്നെയിന്നു മറന്നുവെന്ന് തോന്നുന്നു. ആ ദേവിയുടെ പ്രഭാവമൊന്നും എന്നില്‍ പ്രകടമാകുന്നില്ല. നക്ഷത്രങ്ങളെ കാണുവാനുള്ള മോഹം വെടിഞ്ഞ് മുന്നില്‍കറങ്ങുന്ന സീലിംങ് ഫാനിനെ കണ്ട് ഞാന്‍ നിര്‍വൃതി അടഞ്ഞു.
എനിക്കുറങ്ങിയേ കഴിയു.... പുലര്‍ച്ചേ ഉണരുവാനുള്ളതാണ്.
എന്‍റെ തലയ്ക്ക് മുകളില്‍ കത്തുന്ന സീറോ വാള്‍ട്ട് ബള്‍ബിലേയ്ക്ക് നോക്കി ഞാന്‍ ഉറക്കത്തെ പ്രതീക്ഷിച്ചുകൊണ്ട് കിടന്നു.
പഴക്കംചെന്ന ചുമരിലെ പെയ്ന്‍റ് ഇളകിത്തുടങ്ങിയിരിക്കുന്നു. ആ ചുമരില്‍ ഒരു മുതലയെ ആരോ വരച്ചുവെച്ചിരിക്കുന്നതുപോലെ. ഞാനതിനെ നോക്കി ചിരിച്ചുകാണിച്ചു.
നാളെ പരീക്ഷയാണ്...
പത്താംതരം പരീക്ഷയല്ല, ഒരു അഭ്യസ്തവിദ്യന് എഴുതുവാന്‍ കഴിയുന്ന പരീക്ഷ.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പും ഒരു പരീക്ഷയുണ്ടായിരുന്നു. നാളുകളായുള്ള കാത്തിരിപ്പിനൊടുവില്‍, തയ്യാറെടുപ്പുകള്‍ക്കൊടുവില്‍(സംശയം) സകലദൈവങ്ങളെയും ഒപ്പംകൂട്ടിയാണ് അന്ന് പരീക്ഷ ഹാളില്‍ കയറിയത്. പക്ഷേ എന്തോപറ്റി... എവിടെയോ പിഴച്ചു(സംശയം)... എവിടെന്നുമാത്രം മനസ്സിലായില്ല.
സിലബസ് നോക്കിയല്ലേ പഠിച്ചത്? ആയിരുന്നു.
പക്ഷേ ഇത്രയൊന്നും പോരാ, 'പഠിച്ചതിനേക്കാള്‍ പഠിക്കുവാനുള്ളതാണ് ഏറെയും' മനസ്സിനോട് സ്വയം പറഞ്ഞു. അത് ശാന്തമായെന്ന് തോന്നുന്നു(തല്‍ക്കാലത്തേയ്ക്ക്).
'നമുക്കടുത്തേതില്‍ നോക്കാമെന്നേ...'
സമാധാനിപ്പിക്കുവാന്‍ എന്തെന്തുവാക്കുകള്‍. ഒരു പഞ്ഞവുമില്ല.
കളികാണുന്നവനെന്തു പറഞ്ഞുകൂടാ, കളിക്കുന്നത് അവനല്ലല്ലോ...
കഴിഞ്ഞതവണത്തേതുപോലാകരുതെന്ന് കരുതി ഇപ്രാവശ്യം സിലബസിലേക്ക് കുറച്ചുകൂടിയിറങ്ങി മുങ്ങിത്തപ്പി.
നാളെ അവസാനമല്ല(പരീക്ഷകളുടെ/ലോകത്തിന്‍റെ).
എങ്കിലും മനുഷ്യമനസ്സല്ലേ, അത് വെറുതേ മോഹിക്കും.
'കിട്ടും, ഈ പരീക്ഷയില്‍ കിട്ടാതിരിക്കില്ല'.
വേവലാതികള്‍ മാറ്റിവെച്ച് ഒന്നുറങ്ങുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.
ഇത് ഒരുതരം സംശയമാണ്, തന്‍റെ ആവനാഴിയില്‍ ഒരുക്കിവെച്ചിരിക്കുന്ന അസ്ത്രങ്ങള്‍ ഈ യുദ്ധത്തിന് പര്യാപ്തമാണോ എന്ന സംശയം.
സമയം 12.45
എത്രപെട്ടെന്നാണ് സമയം പോകുന്നത്.
കാത്തിരുന്ന ആളെത്തി.
ചുമരില്‍ എന്നെനോക്കി ചിരിക്കാതിരിക്കുന്ന ആ മുതലയെനോക്കി ഞാന്‍ വായ് തുറന്നു.
ഉറങ്ങാന്‍ തുടങ്ങുകയാണ്.
നാളെയെപറ്റിയുള്ള പ്രതീക്ഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അല്പം വിശ്രമം നല്‍കി ഒരു സുഖനിദ്ര.
'സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതെല്ലാം നല്ലതിന് ഇനി സംഭവിക്കുന്നതും നല്ലതിന്'
എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാന്‍ കണ്ണുകളടച്ചു.


1 comment:

  1. ഈ വേവലാതികള്‍ മാറ്റിവെച്ച് ഒന്നുറങ്ങുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....

    ReplyDelete