സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Saturday 30 January 2016

അവള്

ജീവിതത്തെ ആഘോഷങ്ങളുടെ കടുംനിറങ്ങളാല്‍ വര്‍ണ്ണാഭമാക്കുവാനാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ തന്‍റെ ചിന്തകളുടെയും സ്വപ്നങ്ങളുടെയും  ആ നിറങ്ങള്‍ എവിടെ നഷ്ടപ്പെട്ടു എന്നറിയാതെ പകച്ചുനില്‍ക്കുകയായിരുന്നു അവള്‍. ഇന്നു താന്‍ വീണ്ടും ആ സ്ഥാനത്തുതന്നെ മടങ്ങിയെത്തിയിരിക്കുന്നു, എവിടെയാണോ തന്‍റെ യാത്രതുടങ്ങിയത് അവിടെതന്നെ. ശൂന്യമായ വീഥിയിലേക്ക് മിഴിപാകുബോഴും മനസ്സ് കലുഷിതമായിരുന്നു. ആയിരമായിരം ചോദ്യങ്ങളും ഉത്തരങ്ങളും ആ മനസ്സില്‍ ജന്മമെടുക്കുകയും തല്‍ക്ഷണം ജീവന്‍ വെടിയുകയും ചെയ്തുകൊണ്ടിരുന്നു. ഇന്ന് തീര്‍ത്തും അവള്‍ സ്വതന്ത്രയാണ് കടപ്പാടുകളും ബാധ്യതകളും ഒന്നുംതന്നെയില്ല, എന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല. അസ്വസ്ഥമായ മനസ്സിന്‍റെ വികൃതികള്‍ അവള്‍ക്കുചുറ്റുമുള്ള ശൂന്യതയെ ശബ്ദകോലാഹലങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ആള്‍ക്കൂട്ടത്തിനു സമമാക്കികൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്നലെവരെ ഇങ്ങനെ ആയിരുന്നില്ല. ഏത് ആള്‍ക്കൂട്ടത്തിലും അവള്‍ക്ക് അവളുടേതായ നിശബ്ദതനല്‍കുന്ന മരുഭൂമികളെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിരുന്നു.
അന്ന് താന്‍ ഒരു രൂപം മാത്രമായിരുന്നു അതില്‍ ആത്മാവ് എന്നത് ഉണ്ടായിരുന്നില്ല. എന്നാല്‍ അതിനെ ഒരിക്കല്‍ കണ്ടെത്തി. ആ രൂപവുമായി അതിനെ സമന്വയിപ്പിച്ചു. അന്നുമുതല്‍ അവള്‍ ജീവിക്കുവാന്‍ തുടങ്ങി. അവളുടെ ചിന്തകള്‍ക്കും നിറങ്ങള്‍ ഉണ്ടായി. എന്നാല്‍ അവ ഈ ലോകത്തിന്‍റെ കടുംചായക്കൂട്ടുകള്‍ ആയിരുന്നില്ല. പകരം ജീവിത്തിന്‍റെയും സ്നേഹത്തിന്‍റെയും തെളിവാര്‍ന്ന വര്‍ണ്ണങ്ങളായിരുന്നു. അത് നല്‍കിയതോ അവളുടെ പ്രിയപ്പെട്ടവരും. അവര്‍ ഈ ലോകത്തിന് അപരിചിതരായിരുന്നു അല്ലെങ്കില്‍ ഈ ലോകം അവര്‍ക്ക് അപരിചിതമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെലോകം അവര്‍ക്കിടയില്‍മാത്രം ഒതുങ്ങിനിന്നും പക്ഷേ അതിന്‍റെ വ്യാപ്തി അനന്തമായിരുന്നു. തികച്ചു അപ്രതീക്ഷിതമായി ഒരുനാള്‍ അതുസംഭവിച്ചു. അവളുടെ പ്രിയപ്പെട്ടവര്‍ അവളെ വിട്ടകലുവാന്‍ തുടങ്ങി അഥവാ കാലം അവരെ വേര്‍പിരിച്ചു. ഒന്നിനുപിറകെ ഒന്നായി തന്‍റെ ജീവിതത്തിന്‍റെ വര്‍ണ്ണങ്ങള്‍ മായുന്നത് അവള്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ ഈ ലോകത്ത് തീര്‍ത്തും ഒറ്റപ്പെട്ടപ്പോള്‍ അവള്‍ക്കുമുന്നില്‍ ഈ മാര്‍ഗം മാത്രമെ അവശേഷിച്ചിരുന്നുള്ളു. ഈ അസ്വസ്ഥകളില്‍ നിന്നും എന്നെന്നേക്കുമായി വിടവാങ്ങുക. അതിനായാണ് അവള്‍ ഇന്നിവിടെ എത്തിയിരിക്കുന്നത്. തന്‍റെ മുന്നില്‍ നീണ്ടുകിടക്കുന്ന വിജനതയുടെ അന്തകാരം അവളെ ഭയപ്പെടുത്തിയില്ല കാരണം അപ്പോഴേക്കും അവളുടെ ജീവിതത്തില്‍ ബാക്കിനിന്നിരുന്ന വര്‍ണ്ണങ്ങളും അവളെ വിട്ടകന്നിരുന്നു. തനിക്കുനേരെ ആ അന്തകാരത്തേയും ഭേദിച്ചുകൊണ്ട് അടുക്കുന്ന ആ വെളിച്ചത്തെ നോക്കി പുഞ്ചിരിക്കുബോഴും അവളുടെ മനസ്സ് മന്ത്രിക്കുകയായിരുന്നു " തുടങ്ങുകയാണ് ....... പുതുലോകത്തേക്കുള്ള യാത്ര അവിടെ നിന്‍റെ പ്രിയപ്പെട്ടവര്‍ നിനക്കായ് കാത്തിരിക്കുന്നു.... നിന്‍റെ ജീവിതത്തിന് വീണ്ടും വര്‍ണ്ണങ്ങള്‍ നല്‍കുവാനായ്......"

No comments:

Post a Comment