സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

കളഞ്ഞുപോയ പുസ്തകം

മെഴുകി പതംവരുത്തിയ നിലത്തിരുന്ന് ആ പുസ്തകത്തിനു പുറംചട്ടയിടവേ ധൃതിയിലായിരുന്നു. നാളെയാണ് ശേഖരണപുസ്തകങ്ങള്‍ക്ക് മാര്‍ക്കിടുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി കണക്കുടീച്ചറുടെ ഇഷ്ടവിദ്യാര്‍ത്ഥിനിയാണ് താന്‍, പക്ഷേ ആ സ്ഥാനം തട്ടിയെടുക്കുവാന്‍ ആ പൂച്ചക്കണ്ണന്‍ ചെക്കന്‍ കുറേനാളായി പഠിച്ച പണി പതിനെട്ടും നോക്കുന്നു. അവസാന മിനുക്കുപണിയിലാണിപ്പോള്‍. രാമുവേട്ടന്‍റെ കടയില്‍ നിന്നും 1രൂപയ്ക്കുവാങ്ങിയ പഴയ ബാലരമകളാണ് തന്നെ പലപ്പോഴും ക്ലാസ്സിലെ സ്റ്റാറാക്കുന്നത്. പുതിയതുവാങ്ങുന്ന കാശിന് അഞ്ചെണ്ണം കിട്ടും, ആവശ്യമുള്ളത് നോക്കിയെടുക്കാം, അവയില്‍ നിന്നാവശ്യമുള്ള ചിത്രങ്ങള്‍ അല്പം ഭംഗിയായി വെട്ടിയെടുത്ത് ഒട്ടിക്കുകയും അതിനല്‍പം വിവരണവും കൂടി നല്കിയാല്‍ മനോഹരമാകും. അവക്കിടയില്‍ നിന്നൊരിക്കല്‍ 2രൂപയ്ക്കു കിട്ടിയൊരു വ്യാകരണപുസ്തകമാണ് കഴിഞ്ഞ മലയാളം പരീക്ഷയ്ക്ക് തുണയായത്. പുറത്ത് പെയ്യുന്ന മഴയാണ് ഈ അസൌകര്യത്തിനെല്ലാം കാരണം. അല്ലേല്‍ വരാന്തയിലെ കൈവരിയിലിരുന്ന് സുഖമായി ഇതൊക്കെ ചെയ്യാമായിരുന്നു. കൈമറിഞ്ഞുകിട്ടിയ ആ മേശപ്പുറത്തുവെച്ചായാലും സൌകര്യമായിരുന്നു പക്ഷേ തുരുമ്പെടുത്ത ആ ഇരുമ്പുകസേരയിപ്പോള്‍ അടുത്ത ആടിമാസവും കാത്ത് പിന്നാമ്പുറത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചവരെ ആ മേശയ്ക്കു കസേരയായി അമ്മാവന്‍റെ ആ വലിയ സ്യൂട്ട്കേസായിരുന്നു ഉപയോഗിച്ചിരുന്നത്, അതിനെയെടുത്ത് കുത്തനെ നിര്‍ത്തിയാല്‍ തനിക്ക് പറ്റിയ കസേരയായിരുന്നു പക്ഷേ അതും ഇപ്പോഴില്ല. അമ്മാവന്‍ അതിനെ എടുത്തുകൊണ്ടുപോയി, വീണ്ടും സഞ്ചാരം ആരംഭിച്ചിരിക്കുകയാണ്. ഇനി കാണണമെങ്കില്‍ ദിവസങ്ങളല്ല വര്‍ഷംപോലുമെടുത്തെന്നുവരും. വിളക്കിലെ അവസാനതുള്ളിയെണ്ണയും വറ്റിത്തീര്‍ന്നപ്പോഴേയ്ക്കും പണികളെല്ലാം കഴിഞ്ഞിരുന്നു. പിറ്റേന്ന് തന്‍റെ പുസ്തകം ഏല്ലാവര്‍ക്കും മുന്നിലുയര്‍ത്തി ടീച്ചറഭിനന്ദിക്കുമ്പോള്‍ ആ പൂച്ചക്കണ്ണുകള്‍ തന്നെ അസൂയയോടെ നോക്കുന്നത് അഭിമാനത്തോടെയാണ് കണ്ടുനിന്നത്. പക്ഷേ മാര്‍ക്കിട്ടുകിട്ടിയ പുസ്തകം വീട്ടിലെത്തി നോക്കുമ്പോഴേയ്ക്കും അപ്രത്യക്ഷമായിരുന്നു. എന്തൊരു മായാജാലം... പിറ്റേന്ന് ക്ലാസ്സിലാകെ ചോദ്യം ചെയ്യലും അന്വോഷണവും അരങ്ങേറിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല... കരഞ്ഞു തളര്‍ന്ന് എപ്പോഴാണ് ഉറങ്ങിയത്??? കൃത്യനിഷ്ഠയോടെ വിളിച്ചുണര്‍ത്തിയ അലാറത്തിനു നന്ദിപറഞ്ഞ് എണീക്കവേ സമയം അഞ്ചടിച്ചിരുന്നു. അവര്‍ത്തിക്കപ്പെട്ട ദിനചര്യകള്‍ക്കൊടുവില്‍ അമ്മുമോളുടെ ബാഗിലേയ്ക്ക് ടിഫിന്‍ബോക്സും ഇന്നലെ തയ്യാറാക്കിയ അസൈന്‍മെന്‍റും വെയ്ക്കവെ അറിയാതെ പറഞ്ഞുപോയി, "കളഞ്ഞു പോകാതെ സൂക്ഷിക്കണം കേട്ടോ.....". പതിവില്ലാത്ത അമ്മയുടെ മുന്നറിയിപ്പ് കേട്ടവള്‍ അത്ഭുതം വിടാതെ പറഞ്ഞു :"അമ്മ പേടിക്കണ്ടാ, സിസ്റ്റത്തിലല്ലേ ചെയ്തേ so backup ഉണ്ട്". ശരിയാണ് താനെന്തു വിഢ്ഡി, താനിപ്പോള്‍ ഇന്നലെകണ്ട സ്വപ്നത്തിലെ പൊടിപറ്റിയ ഭൂതകാലത്തല്ല. വര്‍ഷങ്ങള്‍ പിന്നിട്ട വര്‍ത്തമാനത്തിലാണ്. അമ്മുവിനെയും യാത്രയാക്കി ഓഫീസിലേയ്ക്ക് യാത്രയാകവേ റിയര്‍ വ്യൂമിററിലൂടെ തന്നിലേയ്ക്കെത്തിയ ആ പൂച്ചക്കണ്ണുകളില്‍ അപ്പോള്‍ അസൂയയായിരുന്നില്ല.... പിന്നെ...

No comments:

Post a Comment