സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

മഴ

ഹാ കഷ്ടം ഇതെന്തു മഴയെന്ന് ശപിക്കവേ
മറ്റെവിടെയോ വേഴാമ്പല്‍ കാത്തിരുന്നു.
ഇവള്‍ നഗരത്തില്‍ വസിക്കുമാ
- കുബേരപുത്രി.

മഴവേണമവള്‍ക്ക് നിനയ്ക്കും വേളയില്‍
കാണുവാന്‍,
ജനാലക്കപ്പുറം കണ്ടു പോപ്പ്കോണ്‍ കഴിക്കുവാന്‍.
മഴവേണം എന്നാല്‍ നനയരുത്,
എന്‍റെ മുഖത്തിടും മേക്കപ്പ് മായരുത്.
മഴവേണം എന്നാല്‍ കുളിരരുത്,
എന്‍റെ ചുണ്ടില്‍ ചുക്കുകാപ്പി നനയരുത്.
മഴവേണം എന്നാല്‍ മണ്ണുനനയരുത്,
ഇനി നനഞ്ഞാലും ചെളിപുരളരുത്,
-ഇത് പതിനായിരത്തിന്‍ സാരിയാണ്.
തപിക്കുന്നു മഴകാണെ നഗരപുത്രി.

മഴയെ പ്രതീക്ഷിച്ച് കാത്തിടുന്നു,
കൊന്നകള്‍ കൊഴിയവേ കുചേലപുത്രി.
അവള്‍ ഹൃത്തിനാലെന്നും
-സമ്പന്നപുത്രി.

മഴവേണം എന്നെ നനയ്ക്കുവാനായ്,
എന്‍റെ മണ്ണിന്‍റെ ദാഹമകറ്റുവാനായ്.
മഴവേണം എന്നെ കുളിര്‍പ്പിക്കുവാനായ്,
എന്‍റെ മനവും മേനിയും തണുപ്പിക്കുവാനായ്.
മഴവേണം എന്നില്‍ ചെളിപുരട്ടുവാനായ്,
എന്‍ അമ്മതന്‍ സ്നേഹശകാരം ശ്രവിക്കുവാനായ്.
മഴവേണം എന്നാലത് മഴയാകണം,
വാര്‍മുകില്‍ കാണണം മാരിവില്ലും
മുറ്റത്ത് തവളകള്‍ കരയുവാനെത്തണം.
മഴയെ പുണരുമാ ഗ്രാമപുത്രി.

No comments:

Post a Comment